തിരുവനന്തപുരം: ലൈഫ്മിഷന്‍ ഇടപാട് അധോലോക ഇടപാടാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി . ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണാ പത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
ശിവശങ്കരന്‍ തന്‍റെ ഓഫീസിലേക്ക് ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനേയും ഗീതുവെന്ന ഉദ്യോഗസ്ഥയേയും വിളിച്ചുവരുത്തുകയായിരുന്നുവെന്നും അപ്പോള്‍ മാത്രമാണ് ഇത്തരമൊരു നിര്‍മ്മാണ കരാറിലേക്ക് എത്തിയകാര്യം യുവി ജോസ് അറിയുന്നതെന്നും വെളിപ്പെടുത്തി. യുവി ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും സിബിഐ പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റിലേക്ക് റെഡ്ക്രസന്‍റില്‍ നിന്ന് പണം പണം വന്നതായി യാതൊരു തെളിവും ഇന്നുവരെ ലഭ്യമായിട്ടില്ല. യൂണിടാക്കിന് ലഭിച്ച പണം കോണ്‍സുലേറ്റിന്‍റെ അക്കൗണ്ടില്‍ നിന്നാണ്. റെഡ്ക്രസന്‍റില്‍ നിന്നല്ല. യുഎഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ പറഞ്ഞു.
ഈ കരാറിലേക്ക് യൂണിടാക്കിനെ എത്തിച്ചത് കരാറിന്‍റെ പിന്‍ബലത്തിലല്ല. ടെൻഡർ നടപടി കളുണ്ടായിട്ടില്ല . കമ്മീഷന്‍ ഉറപ്പിച്ചശേഷം നടന്ന കരാറാണിതെന്നാണ് സിബിഐ വാദം. 40 ശതമാനം കമ്മീഷന്‍ പോയ പദ്ധതിയാണിത്. 20 ശതമാനം കോണ്‍സുല്‍ ജനറലിനും 10 ശതമാനം സ്വപ്‌നയ്ക്കും കമ്മീഷനായി ലഭിച്ചെന്നും സിബിഐ പറഞ്ഞു.

