തിരുവനന്തപുരം: യൂട്യൂബിൽ സ്ഥിരമായി അശ്ലീല വീഡിയോകൾ ചെയ്യുകയും സ്ത്രീകൾക്കെതിരെ അശ്ശീല പരാമർശങ്ങൾ നടത്തുകയും ചെയ്ത വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.
ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇത് വിവാദമായതോടെയാണ് ജാമ്യമില്ലാവകുപ്പുകൂടി ചുമത്തിയിരിക്കുന്നത്.
ഐ.ടി ആക്റ്റിന്റെ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.കേസിൽ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
വിജയ്. പി .നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിനെതിരെ ശക്തമായി ജനരോഷം ഉയര്‍ന്നിരുന്നു. ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.
ഇതേ തുടർന്ന്
വിജയ് .പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും കൈകാര്യം ചെയ്തത്. ഇയാളുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു.

