തിരിവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി രോഗികളെ വീടുകളില്‍തന്നെ പാര്‍പ്പക്കുന്നതിന് മുന്‍ഗണനല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം. രോഗികളുടെ എണ്ണം പതിനായിരത്തോടടുക്കുന്നത് ചികിത്സാ കേന്ദ്രങ്ങളൊരുക്കാന്‍ വെല്ലുവിളിയാകുന്നു . ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യമാണ് പ്രധാന പ്രതിസന്ധി. അതിനാലാണ് കഴിവതും രോഗികളെ വീടുകളില്‍ തന്നെ പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. .
തിരുവനന്തപുരത്ത് ഇപ്പോള്‍ 9519 രോഗികളാണ് ചികിത്സയിലുളളത്. സര്‍ക്കാര്‍ സംവിധാനത്തിലുളള കിടക്കകളുടെ എണ്ണം 5065 ആണ്. 26 കോവിഡ് പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങളിലായി 3100 കിടക്കളുമുണ്ട്. രണ്ടാംഘട്ട ചികിത്സാ കേന്ദ്രങ്ങളില്‍ 400 കിടക്കകളാണുളളത്. ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളേജുമടക്കം വിവിധ ആശുപത്രികളിലായി 1565 കിടക്കകളുണ്ട്.
നിലവില്‍ 65 ശതമാനം രോഗികളും വീടുകളിലാണ് ചികിതസയിലുളളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മാത്രം രോഗ തീവ്രത അനുസരിച്ച കോവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുകയെന്നതാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നയം. ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളെല്ലാം 90 ശതമാനവും നിറഞ്ഞുകഴിഞ്ഞു. എല്ലായിടത്തും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനാവത്ത സാഹചര്യവും ഉണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളാകുന്ന സ്ഥിതിയും വന്‍ തിരിച്ചടിയാണ്. 800 ഓളം കിടക്കകളുളള രണ്ട് ചികിത്സാ കേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ ഉടന്‍ സജ്ജമാക്കും. ഐഎംജി പോലുളള കേന്ദ്രങ്ങളില്‍ എല്ലാ ബ്ലോക്കുകളും കോവിഡ് ചികിത്സക്കായി മാറ്റി വെയ്ക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.



