ശുചിമുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക്‌ മെയിലിംഗ്‌ നടത്തുന്നതായി അദ്ധ്യാപികമാര്‍

മീററ്റ്‌: ശമ്പളം ചോദിച്ച അദ്ധ്യാപികമാരെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌‌ സംഭവം. അദ്ധ്യാപികമാരുടെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നും ശമ്പളം ചോദിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ്‌ പരാതി.

മാസങ്ങളായി ഇവര്‍ക്ക്‌ ശമ്പളം നല്‍കുന്നില്ല. സ്‌കൂള്‍ മാനേജ്‌മെന്‍റ് ‌ സെക്രട്ടറിക്കെതിരെയും അയാളുടെ മകനെതിരെയും പോലീസ്‌ എഫ്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു.ലൈംഗികപീഡനം, ഒളിഞ്ഞുനോക്കല്‍, കരുതിക്കൂട്ടിയുളള അപമാനിക്കല്‍ എന്നിവയടക്കമുളള വകുപ്പുകളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുളളത്‌.

എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നാണ്‌ സ്‌കൂള്‍ സെക്രട്ടറി പറയുന്നത്‌. കോവിഡ്‌ വ്യാപനവും ലോക്ക്‌ഡൗണും സൃഷ്ടിച്ച പ്രത്യേക സാഹചര്യം മൂലമാണ്‌ ശമ്പളം നല്‍കാന്‍ കഴിയാത്തതെന്നാണ്‌ സെക്രട്ടറി പറയുന്നത്‌. അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ സിസിടിവിയോ മറ്റു ക്യാമരകളോ സ്ഥാപിച്ചിട്ടില്ലെന്നും എന്നാല്‍ പുരുഷ അദ്ധ്യാപകരുടെ മുറിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. സ്‌കൂളുകളില്‍ അക്രമം വര്‍ദ്ധിച്ച സാഹചര്യത്തിലാണിതെന്നും സെക്രട്ടറി പറഞ്ഞു.

2017 ല്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റേതുപോലെ മുടിവെട്ടാന്‍ വിദ്യാര്‍ത്ഥികളോട്‌ ആവശ്യപ്പെട്ടതിനേതുടര്‍ന്ന്‌ ഈ സ്‌കൂള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്ക്‌ ടീം സ്‌കൂളില്‍ എത്തി പരിശോധന നടത്തുമെന്ന്‌ പോലീസ്‌ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം