ദുബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 16 റണ്‍സിന്‍റെ വിജയം.
32 പന്തില്‍ 200 പ്രഹരശേഷിയില്‍ 74 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു വി സാംസനാണ് രാജസ്ഥാന് കരുത്തായത്. ഒമ്ബത് സിക്സറും ഒരു ബൗണ്ടറിയും പറത്തിയായിരുന്നു സഞ്ജുവിൻ്റെ പ്രകടനം. 19 പന്തിൽ അർദ്ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു സഞ്ജു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാനായില്ല. നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുല്‍ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്.
മുരളി വിജയ് (21 പന്തില്‍ 21), സാം കറന്‍ (6 പന്തില്‍ 17), ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം), കേദാര്‍ ജാദവ് (16 പന്തില്‍ 22), എം.എസ്.ധോണി( 17 പന്തില്‍ 29) എന്നിങ്ങനെയാണ് മറ്റ് ചെന്നൈ ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍.
നേരത്തെ സഞ്ജു സാംസണ്‍ (32 പന്തില്‍ 74), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (47 പന്തില്‍ 69) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ മിന്നല്‍ പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി സാം കറന്‍ നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ നേടി. ദീപക് ചാഹര്‍, എന്‍ഗിഡി, ചൗള എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടുകളികളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പട്ടികയില്‍ മൂന്നാമതാണ്.

