കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍. കേസില്‍ അന്വേഷണം കാര്യക്ഷമമല്ല എന്നും ആ്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയെങ്കിലും പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നുംപിന്‍മാറിയതാണ് റംസി ആത്മഹത്യ ചെയ്യാന്‍ കാരണമായത്. വിവാഹത്തിനു മുമ്പുതന്നെ ഗര്‍ഭിണിയായ റംസിയെ പ്രലോഭിപ്പിച്ച ഗര്‍ഭഛിത്രത്തിന് വിധേയയാക്കിയതില്‍ പ്രേരണാകുറ്റമാണ് സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരേ ആരോപിക്കുന്നത്.
ലക്ഷ്മി പ്രമോദിനെതിരേ നിര്‍ണായക തെളിവുകള്‍ റംസിയുടെ ഫോണ്‍ പരിശോധനയില്‍ നിന്നും ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഹാരിസ് മുഹമ്മദിനെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇ്ക്കാര്യത്തില്‍ വിശ്വസനീയമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങിയതിനാല്‍ അറസ്റ്റ് എത്രയും വേഗം നടത്തണമെന്നാണ് ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ലക്ഷ്മിയെ അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യപ്പെടുന്നത്. പതിശ്രുത വരനായ മുഹമ്മദ് ഹാരിസിന്റെ സഹോദര ഭാര്യയാണ് ലക്ഷ്മി പ്രമോദ്. മുഹമ്മദ് ഹാരിസിസിന് ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള കുടംബത്തില്‍ നിന്നും ബന്ധം നടക്കുമെന്നായപ്പോള്‍ ലക്ഷ്മി
ഹാരിസിനൊപ്പം ചേര്‍ന്ന് റംസിയെ പ്രലോഭിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചുവെന്ന് നേരത്തെ തന്നെ റംസിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഈ പരാതിയില്‍ ലക്ഷ്മിയെയും ഹാരിസിനെയും അമ്മയേയും കൊട്ടിയം പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയക്കുകയായിരുന്നു.
2020 സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ച ആയിരുന്നു കൊല്ലം കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്തത്. ഗര്‍ഭഛിദ്രത്തിന് പിന്നാലെ റംസിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറിയ ഹാരിസിന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയച്ചു.

