173 അതിർത്തി /തീരദേശ ജില്ലകളിലായി എൻസിസി വിപുലീകരണ പ്രവർത്തനം നടത്തുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്- എന്‍സിസി യുടെ വിപുലീകരണ പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള സ്വാതന്ത്ര്യദിന അഭിസംബോധനയിലാണ് പദ്ധതിയുടെ നിര്‍ദ്ദേശം പ്രഖ്യാപിച്ചത്. 173 തീരദേശ/ അതിര്‍ത്തി ജില്ലകളില്‍ നിന്നായി ഒരു ലക്ഷത്തോളം കേഡറ്റുമാരെ എന്‍. സി സിയുടെ ഭാഗമാക്കും. ഇതില്‍ മൂന്നിലൊന്നും പെണ്‍കുട്ടികള്‍ ആയിരിക്കും. അതിര്‍ത്തി/ തീരദേശ ജില്ലകളില്‍ എന്‍സിസി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആയിരത്തോളം സ്‌കൂളുകളെയും കോളേജുകളെയും തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് 83 എന്‍സിസി യൂണിറ്റുകളെ അപ്‌ഗ്രേഡ് ചെയ്യും. (കരസേന 53, നാവികസേനാ 20, വ്യോമസേന 10 ).

അതിര്‍ത്തി പ്രദേശങ്ങളിലെ എന്‍സിസി യൂണിറ്റുകള്‍ക്ക് വേണ്ട ഭരണപരമായ പിന്തുണയും പരിശീലനവും കരസേന നല്‍കും. തീരപ്രദേശങ്ങളിലെ എന്‍സിസി യൂണിറ്റുകളുടെ പരിശീലനം നാവികസേനയും, വ്യോമസേനാ താവളത്തിനു സമീപമുള്ള യൂണിറ്റുകള്‍ക്ക് വേണ്ട പരിശീലനം വ്യോമസേനയും നല്‍കും.

തീരദേശ /അതിര്‍ത്തി പ്രദേശങ്ങളില്‍ യുവാക്കള്‍ക്ക് സേനാ പരിശീലനവും ചിട്ടയായ ജീവിതക്രമവും ലഭ്യമാക്കുന്നതിനും അവര്‍ക്ക് സേനയില്‍ ചേരാന്‍ ഉള്ള പ്രചോദനവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച് ആയിരിക്കും എന്‍സിസി വിപുലീകരണ പദ്ധതി നടപ്പാക്കുക.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1646295

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →