കൊളോൺ: യൂറോപ്പ ലീഗിന്റെ സെമീ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം .
2 – 1 ന് സെവിയ്യയോട് പറാജയപ്പെട്ട് അവർ ഫൈനൽ കാണാതെ പുറത്തായി. അവസരങ്ങൾ പാഴാക്കുകയെന്ന ദോഷം യുണൈറ്റഡിന് വിനയാകുമെന്ന വിമർശക നിരീക്ഷണങ്ങൾ അങ്ങനെ സത്യമായി. കിട്ടിയ അവസരങ്ങൾ അവർ ഗംഭീരമായി പാഴാക്കി. സെവിയ്യയ്ക്ക് അത്തരം ദോഷങ്ങളൊന്നും ഉണ്ടായിരുന്നതുമില്ല.
മത്സരം തുടങ്ങി 9-ാം മിനുട്ടില്‍ കിട്ടിയ ഒരു പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചതായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആകെയുള്ള നേട്ടം.റാഷ്ഫോര്‍ഡ് നേടിയ പെനാള്‍ട്ടി ബ്രൂണൊ ഫെര്‍ണാണ്ടസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ കിട്ടിയ ഈ മേൽക്കൈ നിലനിർത്താൻ പക്ഷേ അവർക്കു സാധിച്ചില്ല. പിന്നീട് മൈതാനത്തിൽ കണ്ടത് സെവിയ്യയുടെ തുടരെ തുടരെയുള്ള അറ്റാക്കുകളായിരുന്നു. അതിന്റെ ഫലം 26ആം മിനുട്ടില്‍ അവര്‍ നേടുകയും ചെയ്തു. റിഗുലിയന്റെ ക്രോസില്‍ നിന്ന് ഒരു ഇടം കാലന്‍ ഫിനിഷിലൂടെ സുസോ ആണ് സമനില ഗോള്‍ നേടിയത്.
സമനിലയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്രമണം രൂക്ഷമാക്കി. എന്നാൽ അവസരങ്ങള്‍ ഒന്ന് പോലും മുതലെടുക്കാന്‍ യുണൈറ്റഡിനായില്ല. സെവിയ്യ ഗോള്‍ കീപ്പര്‍ ബോണോയുടെ മികച്ച പ്രകടനം കൂടിയായതോടെ യുണൈറ്റഡിന്റെ പ്രതീക്ഷകൾ കൂടുതൽ മങ്ങി. 78ആം മിനുട്ടില്‍ ഡിയോങ്ങിലൂടെ സെവിയ്യ രണ്ടാമത്തെ ഗോൾ നേടി. അങ്ങനെ 2-1 ന് സെവിയ്യ ഫൈനലിൽ പ്രവേശിച്ചു.
പരാജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടമില്ലാത്ത ഒരു സീസണ്‍ കൂടി ആയി മാറി ഇത്. സീസണില്‍ ഇത് മൂന്നാം സെമി ഫൈനലിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുന്നത്.

