അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്

ലഖ്നൌ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ഥിച്ചു. ഭൂമിപൂജ ചങ്ങുകള്‍ വീട്ടിലിരുന്ന് ടിവിയില്‍ കാണണം. മാത്രമല്ല, അന്നേദിവസം വൈകീട്ട് വീടുകളില്‍ വിളക്ക് തെളിയിച്ച് ഭക്തര്‍ ചടങ്ങിന്റെ ഭാഗമാവണമെന്നും കോവിഡ് മഹാമാരിക്കെതിരേ ഒന്നിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വലിയ ഒത്തുചേരലുകളും ആള്‍ക്കൂട്ടവും പാടില്ല. അതിനാലാണ് ക്ഷേത്ര ട്രസ്റ്റ് തന്നെ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയേക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഓഗസ്റ്റ് മൂന്ന്, അഞ്ച് ദിവസങ്ങളില്‍ അയോധ്യയിലെത്താന്‍ പ്രധാനമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് നേരത്തെ ക്ഷണിച്ചിരുന്നു. ഭൂമിപൂജയുടെ ചടങ്ങുകള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് തത്സമയം കാണിക്കുന്നതെന്ന് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →