കൊച്ചി : നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിന്റെ സാക്ഷി വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വിചാരണക്കോടതിയിലെ വനിതാ ജഡ്ജിയെ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചു.
ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരമാണ് വനിത ജഡ്ജിയായ ഹണി എം വർഗീസ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കേട്ടത്. സാക്ഷികളുടെ എതിർ വിസ്താരം നടന്നു വരുന്നതിനിടെയാണ് ജഡ്ജിയെ കോഴിക്കോട് പോക്സോ കോടതിയിലേക്ക് സ്ഥലം മാറ്റിയത്. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ സ്ഥലംമാറ്റം മരവിപ്പിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

