മാസ്‌ക് ധരിക്കാതിരിക്കുന്നവര്‍ക്ക് ആറുമാസം തടവും 5,000 രൂപ പിഴ ശിക്ഷയുമായി ഉത്തരാഖണ്ഡ്

ഉത്താരഖണ്ഡ്‌: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ഉത്തരാഖണ്ഡ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നവര്‍ക്ക് ആറുമാസം തടവും 5,000 രൂപ പിഴ ശിക്ഷയുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഇന്നലെ(13-06-20)ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ അംഗീകാരം നല്‍കി. മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതായും മുഖംമൂടികളില്ലാതെ തെരുവുകളില്‍ ആളുകള്‍ സഞ്ചരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കര്‍ക്കശനടപടികളിലേക്ക് സര്‍ക്കാര്‍ കടന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പുതിയ നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലായി.

അഹമ്മദാബാദ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നതിന് ഉത്തരവായിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 35 പുതിയ കൊവിഡ്-19 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. മൊത്തം പോസിറ്റീവ് കേസുകള്‍ 1,759 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ 707 പേരാണ് ചികില്‍സയിലുള്ളത്. 1,023 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 21 പേരാണ് മരണപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →