ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ സഹായം തേടി. ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു

ലഖ്‌നോ: ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ ആംബുലന്‍സില്‍ സഞ്ചരിച്ച് 13 മണിക്കൂറോളം സഹായംതേടിയ യുവതി ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു. യുപിയിലെ നോയിഡ- ഗാസിയബാദ് അതിര്‍ത്തിയിലെ ഖോഡ കോളനിയിലെ എട്ടുമാസം ഗര്‍ഭിണിയായ നീലം (30) ആണ് കൃത്യമായ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചത്. ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ എട്ട് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും സൗകര്യമില്ലെന്നു പറഞ്ഞ് വിട്ടയക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഗര്‍ഭവുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകള്‍ക്ക് ചികിത്സ തേടിയിരുന്നത് ശിവാലിക് ആശുപത്രിയിലായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച്ച രാത്രി ഇവിടെ ചികിത്സയ്‌ക്കെത്തിയപ്പോള്‍ സൗകര്യമില്ലെന്നു പറഞ്ഞ് മറ്റെവിടെയെങ്കിലും പോകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. പിന്നീട് പോയ എല്ലാ ആശുപത്രികളിലും കിടക്കകളില്ലെന്നും മതിയായ സൗകര്യങ്ങളില്ലെന്നുമാണ് പറഞ്ഞത്. ഒടുവില്‍ ആംബുലന്‍സില്‍ വച്ച് മരണം സംഭവിച്ചുവെന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചു. ഗൗതംബുദ്ധനഗര്‍ ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗൗതമബുദ്ധനഗറില്‍ യഥാസമയം ചികിത്സകിട്ടാതെ ഗര്‍ഭിണി മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →