ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം മുറുകി. അമേരിക്കന്‍ ഓഹരി വിപണിയില്‍നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കി സെനറ്റ് പ്രമേയം പാസാക്കി. ചൈനീസ് ഇ- കൊമേഴ്സ് ഭീമനായ അലിബാബയ്ക്കും ബൈഡു ഇന്‍കോര്‍പ്പറേഷനുമടക്കം പലകമ്പനികള്‍ക്കും ഈ നടപടി തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. യുഎസും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനയാണ് രാജ്യാന്തര വിപണികളില്‍ ലഭിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട വ്യാപാരയുദ്ധം ഒട്ടൊന്ന് അവസാനിച്ചപ്പോള്‍ കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴുള്ളത്. ഐകകണ്ഠ്യേനയാണ് യുഎസ് സെനറ്റ് പ്രമേയം പാസാക്കിയത്. അമേരിക്കന്‍ ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്യുന്നതിന് കമ്പനികള്‍ വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലല്ലായെന്ന സാക്ഷ്യപത്രം നല്‍കേണ്ടിവരും.
കൊറോണ വൈറസ് ചൈനയിലെ വൂഹാന്‍ വൈറോളജി ലാബില്‍നിന്ന് പുറത്തുപോയതാണെന്ന് അമേരിക്ക നിരന്തരം ആരോപണം ഉന്നയിച്ചുവരുകയാണ്. ചൈനയെ വഴിവിട്ട് സഹായിക്കുന്നു എന്നാരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കെതിരേയും അമേരിക്ക വാളോങ്ങിനില്‍ക്കുകയാണ്. ചൈനയില്‍ കൊവിഡ് പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് സ്പെയിനിലും ഫ്രാന്‍സിലും രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് ചൈനയും പറയുന്നു.

