ഇടുക്കി: തമിഴ്നാട് – കേരള അതിര്‍ത്തിയിലെ ഇടറോഡുകള്‍ അടച്ചു. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ ഇടറോഡുകളും തമിഴ്നാട് പൊലീസാണ് അടച്ചത്. ചില റോഡുകള്‍ മണ്ണിട്ടാണ് അടച്ചിരിക്കുകയാണ്. 60 മണിക്കൂര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. അവശ്യ സര്‍വിസുകള്‍ ഇരുവശത്തേക്കും അനുവദിക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള അഞ്ചു നഗരങ്ങളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗൺ ഇന്നു രാവിലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. രോഗബാധിതരുടെ എണ്ണം 1821 ആയി ഉയര്‍ന്നതോടെയാണ് അഞ്ച് നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ നഗരങ്ങളില്‍ ഞായറാഴ്ച രാവിലെ തുടങ്ങിയ ലോക്ഡൗണ്‍ ബുധനാഴ്ച വരെയും ചെറു നഗരങ്ങളായ സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെയും നിലനിൽക്കും. പലചരക്ക്- പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങളെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കടകള്‍ രാവിലെ ആറു മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ തുറക്കില്ല. അതേസമയം, ഹോം ഡെലിവറി അനുവദിക്കും. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ശക്തമായ നടപടികൾ പ്രഖ്യാപിച്ചത്.
പൊതുയിടങ്ങള്‍ രണ്ടു നേരം അണുവിമുക്തമാക്കും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള കാന്‍റീനുകളില്‍ സബ്സിഡി നിരക്കില്‍ ഭക്ഷണം ലഭിക്കും. എ.ടി.എം, ലാബ്, ആശുപത്രികള്‍, ഫാര്‍മസി എന്നിവയും ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും.
ചെന്നൈയില്‍ മാത്രം 495 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കോയമ്പത്തൂരില്‍ 141ഉം തിരുപ്പൂരില്‍ 110ഉം മധുരയില്‍ 60 ഉം സേലത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

