കൊല്ലം ഏപ്രിൽ 21: ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തമിഴ്നാട് പുളിയന്‍കുടിയില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത് അടിയന്തരയോഗം ചേര്‍ന്നു.അതേസമയം അധികൃതരുടെ കണ്ണുവെട്ടിച്ച് പുളിയന്‍കുടിയില്‍ പോയ കുളത്തൂപ്പുഴ സ്വദേശിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ മരണാന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്.
കര്‍ശന പരിശോധന ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ തമിഴ്നാട്ടില്‍ പോയി എന്നതാണ് അധികൃതരെ അമ്പരപ്പിക്കുന്നത്. ഈ സംഭവത്തെത്തുടര്‍ന്ന് കുളത്തൂപ്പുഴ പഞ്ചായത്തിന്റെ അതിര്‍ത്തി അടച്ചിട്ടുണ്ട്. കേരള അതിര്‍ത്തിയായ കോട്ടവാസലില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ പുളിയങ്കുടി നഗരസഭ പരിധിയിലാണ് ഇപ്പോള്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നത്.
14 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. നഗരസഭാ പരിധി പൂര്‍ണമായും അടച്ച പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുദ്രവച്ചിട്ടുണ്ട്.