തൃശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തൃശൂര്‍ പൂരം ഭംഗിയായി നടത്താന്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. പൂരം എക്സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കാന്‍ ഇരു ദേവസ്വങ്ങളും സമ്മതിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം സാമ്പിള്‍ വെടിക്കെട്ടും എക്സിബിഷനും ഒഴിവാക്കാന്‍ സമ്മതമറിയിച്ചെന്നുളള പ്രചരണം തെറ്റാണെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
പൂരത്തിന് അണിനിരത്താവുന്ന ആനകളുടെ എണ്ണം സംബന്ധിച്ചുളളതടക്കമുളള തീരുമാനങ്ങള്‍ 23.02.2021 ചൊവ്വാഴ്ച ചേരുന്ന യോഗം കൈക്കൊളളും . സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതര്‍ കളക്ടര്‍ക്ക് കൈമാറി. ഫെബ്രുവരി 27ന് ആരോഗ്യ വകുപ്പിന്റെയും , പോലീസ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ പൂരപ്പറമ്പ് സന്ദര്‍ശിച്ച് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് റിപ്പോര്‍ട്ടുചെയ്യും.
പൂരത്തിന് മുമ്പുളള ദിനങ്ങളിലെ കോവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ ഇളവുകള്‍ നിര്‍ദ്ദേശിക്കാനാവൂ എന്ന് കളക്ടര്‍ പറഞ്ഞു. പൂരത്തിന്റെ എല്ലാ ആചാരങ്ങളും പാലിച്ച് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹായ സഹകരണങ്ങളും കളക്ടര്‍ വാഗ്ദാനം ചെയ്തു. ജില്ലാ കളക്ടര്‍ എ ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് ചെമ്പറില്‍ നടന്ന യോഗത്തില്‍ തിരുമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ജെ റീന, ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.


