കിഴക്കന്‍ ലഡാക്കിൽ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് ചൈന

ബീജിംഗ്: കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചൈനയുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് ചൈന. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ മടിച്ചിരുന്ന ചൈന ഒന്‍പത് മാസങ്ങള്‍ക്കുശേഷമാണ് 18/02/21 വ്യാഴാഴ്ച ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തുന്നത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടശേഷം ഇവര്‍ക്ക് മരണാനന്തര ബഹുമതി നല്‍കി ചൈന ആദരിക്കുകയും ചെയ്തു.

ചെന്‍ ഹോങ് ജന്‍, ചെന്‍ സിയാംഗ്രോംഗ്, സിയോ സിയുആന്‍, വാങ് സുഒറാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായതാണ് ചൈന പുറത്തുവിടുന്ന വിവരം. നേരത്തെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ചൈന അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

2020 ജൂണ്‍ 15ന് താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനീസ് സൈന്യത്തിലെ ഒരു കേണല്‍ ഉള്‍പ്പെടെ 40 പേരെങ്കിലും മരിച്ചിട്ടുണ്ടാകാം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനീസ് ഭാഗത്തുനിന്ന് 37 സൈനികര്‍ മരിച്ചുവെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്‍പ് പറഞ്ഞത്. സമാനമായ റിപ്പോര്‍ട്ടാണ് മോസ്‌കോവില്‍ നിന്നുള്ള ഏജന്‍സികളും പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം ചൈന നിഷേധിക്കുകയായിരുന്നു.

ലഡാക്ക് മേഖലകളില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയെന്നും ഇരുരാജ്യങ്ങളും സൈന്യത്തെ തിരിച്ചിറക്കുകയാണെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →