ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസ് എം.പി ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരഭരിത നിമിഷങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ വികാരാധീനനായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നൽകിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു. പലപ്പോഴും വാക്കുകൾ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്.
ഗുലാം നബിയെ യഥാർഥ സുഹൃത്ത് എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ‘സ്ഥാനമാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടുന്നത് തുടരും. എന്‍റെ വാതിലുകൾ എന്നും താങ്കൾക്കായി തുറന്നുകിടക്കും’ – പ്രധാനമന്ത്രി പറഞ്ഞു.
ഗുലാം നബി അടക്കം ഈ മാസം വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.



