മലപ്പുറം: ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് പൂർത്തിയായി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഘടകകക്ഷികളോട് കോൺഗ്രസിനും സിപിഐഎമിനും രണ്ടു സമീപനമാണ്. കോൺഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങോട്ട് പോയി കാണും. അത് കൊണ്ടാണ് പാണക്കാട് പോയത്. സിപിഐഎം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാൻ വന്നാൽ പോലും അവഗണിക്കുമെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.
ശബരിമല നിയമ നിർമാണം യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമ നിർമാണം സാധ്യമല്ലെന്ന വാദം തെറ്റാണ്. ശബരിമല വിഷയത്തിൽ യുഡിഎഫിന്റേത് പ്രഖ്യാപിത നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

