പത്തനംതിട്ട: ശ്വാസനാളത്തില്‍ കുടുങ്ങിയ മോതിരവുമായി രഘുഗോപാലന് ജീവിച്ചത് 69 വര്‍ഷം. രഘുഗോപാലന്റെ ഒന്നാം വയസിലാണ് മോതിരം വിഴുങ്ങിയത്. 69 വര്‍ഷത്തിന്ശേഷം 70-ാം വയസില്‍ വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ സ്കാനിംഗിലാണ് ശ്വാസനാളത്തില്‍ കുടുങ്ങിയ മോതിരം കണ്ടെത്തുന്നത്. തുടര്‍ന്ന് മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ ജോണ്‍, ഇഎന്‍ടി സ്പെഷലിസറ്റ് ഡോ. ഫ്രെനി എന്നിവര്‍ ചേര്‍ന്ന് രഘുവിന്റെ ശ്വാസ നാളത്തില്‍ നിന്ന് മോതിരം പുറത്തെടുത്തു. മെറ്റല്‍ കട്ടര്‍ വായിലൂടെ കടത്തി മോതിരം മുറിച്ച് പുറത്തേക്ക് എടുക്കുകയായിരുന്നു.
മേലണ്ണാക്കിന്റെന്റെ വലതുഭാഗത്തായിട്ടാണ് സ്കാനിംഗില്‍ ലോഹ വസ്തു കണ്ടത് . മൂക്കിനുളളിലൂടെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല .ഒരു വശത്തേക്ക മാറി മരത്തില്‍ വളളി ചുറ്റിയിരിക്കുന്നതുപോലെ മാംസത്തില്‍ ഉറച്ചായിരുന്നു റിംഗ് ഇരുന്നത്. ഒന്നാം വയസില്‍ തൊണ്ടയില്‍ മോതിരം കുടുങ്ങിയപ്പോള്‍ പുറത്തെടുക്കാന്‍ അണ്ണാക്കില്‍ കൈകടത്തി പരതുന്നതിനിടയില്‍ അത് മേലണ്ണാക്കിലേക്ക് കയറി പോയതായിരിക്കാനാണ് സാധ്യതയെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ബാല്യത്തില്‍ താന്‍ മോതിരം വിഴുങ്ങിയതായി മാതാപിതാക്കള്‍ പറഞ്ഞിട്ടുളളകാര്യം അപ്പോഴാണ് രഘു ഓര്‍ത്തെടുത്തത്.
ഏതെങ്കിലും ഒരു അന്യവസ്തു മൂക്കില്‍ കുടുങ്ങിയാല്‍ അതിന്റെ അസ്വസ്ഥത രോഗിക്കുണ്ടാകേണ്ടതാണെന്ന് ഡോ.ഫ്രെന്നി പറഞ്ഞു. മൂക്കില്‍ നിന്ന വെളളമെടുക്കുകയോ പഴുപ്പുണ്ടാവുകയോ ദുര്‍ഗന്ധം വമിക്കുകയോ ചെയ്യേണ്ടതാണ്. എന്നാല്‍ ഇവിടെ ഇതൊന്നും ഉണ്ടായില്ലെന്നത് അതിശയകരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.



