ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപബ്ലിക് ദിനത്തിലെ ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് പിന്നാലെ സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി ആറിന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന-ദേശീയ പാതകൾ തടഞ്ഞ് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണിവരെയാകും പ്രതിഷേധമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ബോഡിയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. തിങ്കളാഴ്ച(01/02/21) വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷകര്‍ ഇക്കാര്യം അറിയിച്ചത്.
പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചും സമരം ചെയ്യുന്നവരുടെമേല്‍ അതിക്രമം നടത്തിയും സമര കേന്ദ്രത്തില്‍നിന്ന് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചും സമരം തകര്‍ക്കാന്‍ ശ്രമിക്കുന്നതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിലുമുള്ള പ്രതിഷേധമാണ് രാജ്യവ്യാപകമായി നടത്തുകയെന്ന് കര്‍ഷകര്‍ അറിയിച്ചു.



