രാജുവിനെ യേശുവാക്കി ഫേസ്ബുക്ക് പോസ്റ്റ്, ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്ന സംഘടന

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍. ക്രിസ്തുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് മതവിദ്വേഷം പടര്‍ത്തുന്നതാണ് എന്നാരോപിച്ചാണ് ജയകുമാര്‍ എന്നയാള്‍ക്കെതിരെ ഫെഡറേഷന്‍ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

ക്രിസ്ത്യന്‍ ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്നയാളാണ് പരാതി നല്‍കിയത്.

‘ഒരു ക്രിമിനലിന്റെ ചിത്രം ഞങ്ങളുടെ ദൈവമായ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം നല്‍കി. ഇത് എല്ലാ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും അപമാനകരമാണ്,’ പരാതിയില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും പരാതിയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജയകുമാറിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയില്‍ ആവശ്യപ്പെടുന്നു.

‘രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്….ഞാന്‍ നീതിമാന്‍മാരെ തിരഞ്ഞല്ല വന്നത്…പാപികളെ തിരഞ്ഞാണ് ഞാന്‍ വന്നത്…
ഈ ക്രിസ്തുമസാണ് കേരളത്തില്‍ യഥാര്‍ത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരന്‍ പുഞ്ചിരിക്കുന്ന ക്രിസ്മസ്,’ എന്ന കുറിപ്പോടുകൂടെയായിരുന്നു ജയ കുമാര്‍ ഫേസ്ബുക്കില്‍ രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

അഭയാ കേസില്‍ വഴിത്തിരിവായ സാക്ഷിമൊഴിയായിരുന്നു രാജുവിന്റെത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →