തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിനിടെ കേരളത്തിൽ പുതിയ തരം മലമ്പനി റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്‌മോഡിയം ഒവേല്‍ ജനുസ്സില്‍പ്പെട്ട മലമ്പനി കേരളത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ആരോഗ്യമന്ത്രി കെ. കെ ശൈലജ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.
സുഡാനില്‍ നിന്നും എത്തിയ സൈനികനിലാണ് മലമ്പനി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സൈനികനെ വിശദമായി പരിശോധിച്ചതിനു ശേഷമാണ് പ്ലാസ്‌മോഡിയം ഒവേല്‍ ജനുസ്സില്‍പ്പെട്ട മലമ്പനിയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്.
സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളിൽ കൂടുതലായി കണ്ടുവരുന്ന മലമ്പനിയാണിത്. സുഡാനില്‍ നിന്നാകാം ജവാന് രോഗം ബാധിച്ചത് എന്നാണ് അനുമാനം.
മലമ്പനിയ്ക്കെതിരേ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, രോഗ വ്യാപനം തടയണമെന്നും പ്രതിരോധം ഊര്‍ജിതമാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

