ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെതിരെ , ഇതരമതങ്ങളെ അപമാനിക്കല്‍ , മതസൗഹാര്‍ദ്ദം തകര്‍ക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി എന്‍.ഐ.എ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

കോഴിക്കോട്: വിവാദമായ ഹാദിയകേസില്‍ ഹാദിയയുടെ സുഹൃത്ത് ജസ്‌നയുടെ പിതാവ് അബൂബക്കറിനെ പ്രതിയാക്കി എന്‍.ഐ.എ കോടതിയില്‍ പ്രഥമവിവരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ഇതരമതങ്ങളെ അപമാനിക്കല്‍ , മതസൗഹാര്‍ദ്ദം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആർ.

ഹാദിയയുടെ വിവാഹവും മതമാറ്റവും എന്‍ഐഎ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് റിട്ട. സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രനാണ്. കേസ് എൻഐഎ അന്വേഷിക്കുന്നത് കേരള സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.ഹാദിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കുന്നതിനെതിരെ ഹാദിയയുടെ ഭർത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ജഡ്ജിയെ കോടതി നിയോഗിച്ചത്.

സിബിഐ അല്ലങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്നാണ്
കേന്ദ്രസര്‍ക്കാര്‍ നിലപാട്. തങ്ങളുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്.കേസുമായി ബന്ധപ്പെട്ട രേഖകൾ കേരളാ പോലീസിന്റെ കൈവശമാണ് ഉള്ളതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഹാദിയയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ ഹേബിയസ് കോര്‍പ്പസ് കേസ് നടക്കുന്നതിനിടെയായിരുന്നു ഷെഫിനുമായുള്ള വിവാഹം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →