ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ സംഘടനകളെ ചർചയ്ക്കു വിളിച്ച് കേന്ദ്ര സർക്കാർ. ഉപാധികളൊന്നുമില്ലാതെ സർക്കാർ കർഷകരുമായി ചൊവ്വാഴ്ച (01/12/2020) ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തണുപ്പും കോവിഡും പരിഗണിച്ചാണ് നേരത്തേ ഡിസംബർ 3 ന് പ്രഖ്യാപിക്കപ്പെട്ട ചർച്ച മൂന്നു ദിവസം മുമ്പത്തേക്ക് മാറ്റിയതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ അറിയിച്ചു.
‘തണുപ്പാണ്, കൊറോണ വൈറസുമുണ്ട്. അതിനാല്‍ ഡിസംബര്‍ ഒന്നിനു വൈകീട്ട് മൂന്നിനു ഞങ്ങള്‍ കര്‍ഷക സംഘടനാ നേതാക്കളെ വിജ്ഞാൻ ഭവനിലേക്ക് ചര്‍ച്ചയ്ക്കു ക്ഷണിക്കുന്നു.’ പ്രതിഷേധം നിര്‍ത്തി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലി ചലോ കർഷക മാർച്ച് ചൊവ്വാഴ്ച(01/12/2020) ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അമൃത് സര്‍ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ ചൊവ്വാഴ്ചയോടെ അതിര്‍ത്തിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന പാതകളും തടയുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ കൃഷിമന്ത്രി നരേന്ദ്ര തോമറുമായി രണ്ടുതവണയാണ് കൂടിക്കാഴ്ച നടത്തിയത്. കാർഷിക നിയമങ്ങളെ പൂർണമായും അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.

