അതിതീവ്ര ചുഴലിക്കാറ്റായി നിവാര്‍, തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാപക നാശം; രണ്ടു പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും നാശം വിതച്ച് അതിതീവ്ര ചുഴലിക്കാറ്റായി നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. ശക്തമായ മഴയും കാറ്റുമാണ് തുടരുന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടിലെ 13 ജില്ലകളില്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.

25-11- 2020 ബുധനാഴ്ച രാത്രി 11.30 ഓടെയാണ് ‘നിവാര്‍’ കരതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരത്തെത്തിയത്. കുടലൂരില്‍ വ്യാപക നാശമുണ്ടായി. കൂടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ രൂക്ഷമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയ സമാനമായ സ്ഥിതിയിലായി. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു. വിമാനത്താ വളവും മെട്രോയും അടച്ചിട്ടുണ്ട്. വേദാരണ്യത്ത് വൈദ്യുതി തൂണ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു.

1.5 ലക്ഷത്തോളം ആളുകളെ 1516 കേന്ദ്രങ്ങളില്‍ മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്ന് തമിഴ്നാട് ദുരന്ത നിവാരണ വകുപ്പ് മന്ത്രി ആര്‍.ബി ഉദയകുമാര്‍ അറിയിച്ചു. കൂടല്ലൂര്‍, നാഗപട്ടണം ജില്ലകളിൽ നിന്നാണ് കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചത്. ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →