കൊച്ചി : നിയമസഭയിലെ കയ്യാങ്കളി കേസില്‍ വിചാരണാ കോടതിയില്‍ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ബുധനാഴ്ച (28/10/20) വിചാരണ കോടതി മുൻപാകെ ഹാജരായി.
നിയമസഭയിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ആനുപാതിക തുകയായ 35000 രൂപയുടെ ബോണ്ട് കെട്ടി വച്ച് മന്ത്രിമാർ ജാമ്യം നേടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മന്ത്രിമാർ ഹാജരായത്.
രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികളായിട്ടുള്ളത്. കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതാണ് കേസ്.
കയ്യാങ്കളി കേസിലെ സംസ്ഥാന സർക്കാരിൻ്റെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. വിചാരണാ കോടതിയില്‍ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

