ലക്നൗ: ഉത്തർപ്രദേശിൽ ബ്രാഹ്മണർക്ക് നിയമകാര്യങ്ങളിൽ സഹായം നൽകാൻ പ്രത്യേകം സമിതികളെ നിയോഗിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്.
ബ്രാഹ്മണർക്ക് നിയമ സഹായവും മറ്റ് സഹായങ്ങളും നൽകുന്നതിന് ഓരോ ജില്ലയിലും 20 സന്നദ്ധ പ്രവർത്തകരുടെ ഒരു സംഘത്തെ നിയോഗിക്കുമെന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ജിതിൻ പ്രസാദ പറഞ്ഞു. ഉത്തർപ്രദേശിലെ ബ്രാഹ്മണ സമൂഹത്തിന്റെ പിന്തുണ നേടാനുള്ള പാർടിയുടെ വ്യക്തമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
” ബ്രാഹ്മണർക്കെതിരായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്, അവരെ സഹായിക്കാൻ 20 സന്നദ്ധപ്രവർത്തകരുടെ ടീമുകളാണ് ഞങ്ങൾ രൂപീകരിക്കുന്നത്.”ബ്രാഹ്മണ ചേതനാ പരിഷത്തിന്റെ രക്ഷാധികാരി കൂടിയായ പ്രസാദ പറഞ്ഞു.
എന്നാൽ ഉത്തർപ്രദേശിനെ ജാതി രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണ് കോൺഗ്രസ്സ് നടത്തുന്നത് എന്ന് ബി ജെ പി ആരോപിക്കുന്നു.
“കോൺഗ്രസ്സ് നടത്തുന്നത് ബ്രാഹ്മണ സമൂഹത്തെ ആകർഷിക്കാനുള്ള ശ്രമമാണ്. എന്നാൽ അത് ഒരു ഇടുങ്ങിയ മാനസികാവസ്ഥയുടെ ഫലമാണ്. ഉത്തർപ്രദേശ് ജാതി രാഷ്ട്രീയത്തിൽ നിന്ന് മാറിയിരിക്കുന്നു. സംസ്ഥാനത്തെ ബിജെപി സർക്കാർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു, ”യുപി ബിജെപി വക്താവ് ചന്ദ്രമോഹൻ പറഞ്ഞു.
എന്നാൽ, സമുദായത്തിന്റെ ആവലാതികൾ പരിഹരിക്കുന്നതിനാണ് ബ്രാഹ്മണ ചേതനാ പരിഷത്ത് രൂപീകരിച്ചതെന്നും ഇത് ജാതി രാഷ്ട്രീയത്തിൻ്റെ ഭാഗമല്ലെന്നും കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ വാദിക്കുന്നു.

