ബാലരാമപുരം: മഴയത്ത് വീടിൻ്റെ മേൽക്കൂര തകർന്ന് വൃദ്ധ ദമ്പതികൾക്ക് പരിക്ക് . 20-10-2020 ചൊവ്വാഴ്ച രാവിലെ 11നായിരുന്നു സംഭവം. ബാലരാമപുരം, പുന്നക്കാ, തേരന്നൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ സിറിള്‍, ബേബി അല്‍ഫോണ്‍സ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തകര്‍ന്ന ഓടിന്റെ കഷണങ്ങള്‍ ദേഹത്തും തലയിലും വീണ് പരിക്കേറ്റ ഇരുവരെയും നാട്ടുകാരെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് തലയ്ക്ക് തുന്നലിടേണ്ടി വന്നു. തുടർന്ന് സിറിലും ബേബിയും മകള്‍ സുജയുടെ വീട്ടിലേക്ക് മാറി. തകര്‍ന്ന വീട് നാട്ടുകാരുടെ നേതൃത്വത്തില്‍ പൂര്‍ണമായും പൊളിച്ചുമാറ്റി. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള ഇവര്‍ക്ക് അപേക്ഷ നൽകി 15 വർഷമായിട്ടും അധികൃതർ വീട് നൽകിയിട്ടില്ല. ഇവർ മത്സ്യത്തൊഴിലാളികളാണ്. അസുഖ ബാധിതരുമാണ്. രോഗത്തെ തുടർന്ന് സിറില്‍ മത്സ്യക്കച്ചവടം നിറുത്തിയിട്ട് 10 വര്‍ഷമായി.ബേബി അല്‍ഫോണ്‍സ വീടുകളില്‍ മത്സ്യം വിറ്റാണ് ഉപജീവനം കഴിയുന്നത്.
വൃദ്ധ ദമ്പതികളുടെ വീട് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.വിന്‍സെന്റ് ഡി. പോള്‍ ആവശ്യപ്പെട്ടു. ഗ്രാമസഭയിൽ ദമ്പതികള്‍ക്ക് വീട് നല്‍കാത്തതില്‍ വാക്കേറ്റം നടന്നിരുന്നു. വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ട് 15 വര്‍ഷം കഴിഞ്ഞു. വിവിധ വാര്‍ഡു മെമ്പർമാരും തിരിഞ്ഞുനോക്കിയില്ല.
പുന്നക്കാട് വാര്‍ഡിലും ഗ്രാമപഞ്ചായത്തിലും ലൈഫ് പദ്ധതിയില്‍ നല്കിയ വീടുകളെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഡിസിസി ജന.സെക്രട്ടറി ആവശ്യപെട്ടു. വീട് നല്‍കാമെന്ന വാഗ്ദാനം പഞ്ചായത്ത് നടപ്പാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുനഃരധിവാസം ഉറപ്പാക്കുമെന്നും നേതൃത്വം അറിയിച്ചു.

