ഭോപ്പാല്‍: എല്ലാ തീവ്രവാദികളെയും മദ്രസകളിലാണ് വളര്‍ത്തുന്നതെന്ന് മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷ താക്കൂര്‍. മദ്രസകൾക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നും ഉഷ താക്കൂര്‍ പറഞ്ഞു.മത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ചെലവില്‍ അത് നേടാന്‍ കഴിയും, കാരണം ഭരണഘടന അവര്‍ക്ക് ഈ അവകാശം നല്‍കുന്നുവെന്നും അവർ വ്യക്തമാക്കി.
കുട്ടികൾക്ക് ഒരേ വിദ്യാഭ്യാസ രീതിയാണ് നല്‍കേണ്ടത്. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം തീവ്രവാദത്തെ വളര്‍ത്തുമെന്നും അവര്‍ വിശദീകരിച്ചു.ഭീകരവാദത്തിന്റെ ഫാക്ടറി ആയി മാറിയിരിക്കുകയാണ് ജമ്മു കശ്മീര്‍ എന്നും ഉഷ താക്കൂര്‍ പറഞ്ഞു.
മദ്രസകള്‍ എന്ത് സംസ്കാരമാണ് പഠിപ്പിക്കുന്നത് എന്നാണ് ഉഷാതാക്കൂറിൻ്റെ ചോദ്യം. നിങ്ങള്‍ ഈ രാജ്യത്തെ ഒരു പൗരനാണെങ്കില്‍, എല്ലാ മതമൗലികവാദികളും തീവ്രവാദികളും മദ്രസകളില്‍ വളര്‍ന്നിരിക്കുന്നതായി നിങ്ങള്‍ക്ക് കാണാം. ഗര്‍ബ പരിപാടികളില്‍ മുസ്ലിം യുവാക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് നേരത്തെ ഉഷ താക്കൂര്‍ പറഞ്ഞിരുന്നു.
ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രാദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പുരോഗതി ഉറപ്പാക്കണമെന്നും ഇന്‍ഡോറില്‍ മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

