കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഐസിയുവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഒക്ടോബർ 19 തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി നേരത്തേ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഡോളർ കടത്ത് കേസിലാണ് ശിവശങ്കരനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്. എന്നാല്‍ ശിവശങ്കറിന്റെ മൊഴിയെടുത്തതിനു ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ നിയമപരമായി കസ്റ്റംസിന് സാധിക്കുകയുള്ളൂ. അദ്ദേഹം ഇപ്പോള്‍ ഐസിയുവില്‍ ആയതിനാല്‍ അറസ്റ്റ് ഉടനുണ്ടാകുമൊ എന്നത് സംശയമാണ്.
അതേസമയം, ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ഞായറാഴ്ച വീണ്ടും യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ നിലവിലെ അഭിപ്രായം.

