പാറ്റ്ന: ഐടി രംഗത്തെ മുഴുവൻ സാധ്യതകളെയും പ്രയോജനപ്പെടുത്തിയാകും വരാൻ പോകുന്ന ബിഹാർ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുക. 9800 പ്രവർത്തകരെയാണ് സൈബർ നിരീക്ഷകരായി പാർട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ നിരീക്ഷകരിലൂടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ സൂക്ഷ്മ കാര്യങ്ങൾ പോലും ബിജെപി വിലയിരുത്തും. എതിർകക്ഷികളുടെ വീഴ്ചകളും പാർട്ടി വരുത്തേണ്ട തിരുത്തലുകളും ഇടപെടലുകളും ഇതുവഴി മനസ്സിലാക്കാനാകും എന്ന് ബിജെപി ഐടി സെൽ കൺവീനർ മനൻ കൃഷ്ണ പറയുന്നു.
ഈ നിരീക്ഷകർ ബ്ലോക്ക് തലത്തിലാണ് നിയമിക്കപ്പെടുക. പാറ്റ്നയിൽ നിന്ന് ഇതിനെ ഏകോപിപ്പിക്കും. എതിർ പാർട്ടിയിലെ നേതാക്കളുടെ നാക്കുപിഴ പോലും ഒപ്പിയെടുത്ത് പ്രചാരണ രംഗത്ത് ഉപയോഗിക്കാൻ ഇതുവഴി സാധിക്കുമെന്ന് മനൻ കൃഷ്ണ പറയുന്നു. ഇതുകൂടാതെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിരവധി പ്രൊഫഷണലുകളെയും ബിജെപി നിയമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ബിജെപി ആശയങ്ങളോട് കൂറുള്ള സൗജന്യ സേവനത്തിന് തയ്യാറാകുന്നവരാകും ഇങ്ങനെ നിയമിക്കപ്പെടുക.

