പുതുയുഗ കേരളം ലക്ഷ്യമിട്ട് പുതുക്കിയ ബജറ്റ്; ആരോഗ്യം, തൊഴിൽ, വികസനം മുഖ്യ അജണ്ട
തിരുവനന്തപുരം, 2026 ജൂൺ 18 –
സംസ്ഥാനത്തിന്റെ 2026-27 പുതുക്കിയ ബജറ്റ് “പുതുയുഗ കേരളം” എന്ന വികസന കാഴ്ചപ്പാടോടെ നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യ സംരക്ഷണം, സ്ത്രീ ക്ഷേേമം, കൃഷി, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. അർഹരായ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നൽകുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കും തുടക്കമിട്ടു. സംസ്ഥാനത്ത് വിവിധ വികസന പദ്ധതികൾക്കായുള്ള സാമ്പത്തിക വകയിരുത്തലുകളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയും ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിച്ചത്. കടുത്ത സാമ്പത്തിക സമ്മർദവും വലിയ കടബാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി 10 കോടി രൂപയും പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപയും അനുവദിച്ചു. ഗുരുതര രോഗബാധിതർക്ക് സഹായമെത്തിക്കാൻ വൺ കേരള കരുതൽ മിഷൻ രൂപീകരിക്കും. റബ്ബറിന്റെ സബ്സിഡി തറവില 250 രൂപയായി ഉയർത്തിയതോടൊപ്പം കാർഷിക മേഖലയ്ക്കായി 1,535 കോടി രൂപയും വന്യജീവി ആക്രമണങ്ങൾ തടയാൻ 192.20 കോടി രൂപയും വകയിരുത്തി.
തീരദേശ വികസനവും തൊഴിൽ സൃഷ്ടിയും ബജറ്റിന്റെ പ്രധാന സവിശേഷതകളാണ്. മിഷൻ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ അനുവദിച്ചപ്പോൾ വിഴിഞ്ഞത്ത് പുതിയ കപ്പൽശാലയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുടെ ഏകോപിത വികസനത്തിനായി 200 കോടി രൂപ നീക്കിവച്ചു. 10,000 പുതിയ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി 100 കോടി രൂപയും സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപയും അനുവദിച്ചു. ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കുമെന്നും സർക്കാർ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1,477.57 കോടി രൂപ, സിൽവർ ഇക്കോണമി പദ്ധതിക്ക് 10 കോടി രൂപ, ലൈറ്റ് മെട്രോ പദ്ധതികൾക്ക് 20 കോടി രൂപ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന് 50 കോടി രൂപ, ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പറിന് 25 കോടി രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.