വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള ആണവ തർക്കത്തിൽ വലിയൊരു ഒത്തുതീർപ്പിന് സാധ്യത തെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മാസം മുൻപ് വരെ വിസമ്മതിച്ചിരുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ ടെഹ്റാൻ ഇപ്പോൾ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഉറപ്പുനൽകി
ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഉറപ്പുനൽകിയതായും ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ ധാരണയായതായും വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ചർച്ചകൾ വളരെ ശുഭകരമായ രീതിയിൽ
കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇത്തരമൊരു നിലപാട് മാറ്റത്തിന് ഇറാൻ നിർബന്ധിതമായതെന്ന് ട്രംപ് സൂചിപ്പിച്ചു. നിലവിൽ ചർച്ചകൾ വളരെ ശുഭകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇറാൻ ഒരു ആണവായുധം പോലും കൈവശം വയ്ക്കില്ലെന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും അതിശക്തമായ ഉറപ്പാണ് അവർ നൽകിയിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
.
