ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ
അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്.
പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹം
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്. എന്നാൽ പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ യുഎസ് യുദ്ധക്കപ്പലുകൾ ഇല്ലെന്നാണു പ്രതിരോധ വക്താക്കൾ നൽകുന്ന വിവരം.
എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഇറാൻ സജ്ജം
അതേസമയം, നിയമവിരുദ്ധമായ ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവയ്ക്കുന്നില്ലെങ്കിൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളൂ എന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. സമാധാനത്തിനു തയാറാണെങ്കിലും അമേരിക്ക ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഇറാൻ സജ്ജമാണെന്നും ഫതാലി വ്യക്തമാക്കി.
