റായ്പുർ: കർക്കശമായ വ്യവസ്ഥകളോടെ ഛത്തീസ്ഗഡ് സർക്കാരും മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ബില്ല് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ബില്ലിനെ എതിർത്തു. ബലപ്രയോഗം, വഞ്ചന, തെറ്റായ പ്രതിനിധാനം എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനം തടയുകയെന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സർക്കാർ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.
കൂട്ട മതപരിവർത്തനത്തിന് ജീവപര്യന്തം തടവുശിക്ഷ
കൂട്ട മതപരിവർത്തനത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർ, മനോദൗർബല്യമുള്ളവർ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗം എന്നിവരെ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കിയാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമാണ് ബില്ലാണ് അവതരിപ്പിച്ചത്. രണ്ടോ അതിലധികമോ പേർ ഒരു ചടങ്ങിൽ മതം മാറുന്നതിനെ കൂട്ട മതംമാറ്റം എന്നാണു ബില്ലിൽ നിർവചിച്ചിരിക്കുന്നത്.
സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ നിരാകരിച്ചു.
ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന ഉപമുഖ്യമന്ത്രി വിജയ് ശർമയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ബിൽ പുനഃപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ നിരാകരിച്ചു. നേരത്തേ ബില്ല് അവതരിപ്പിക്കാൻ ഉപമുഖ്യമന്ത്രി സ്പീക്കറോട് അനുവാദം തേടിയപ്പോൾത്തന്നെ പ്രതിപക്ഷനേതാവ് ചരൺദാസ് മഹന്ത് എതിർപ്പറിയിച്ചു. 11 സംസ്ഥാനങ്ങളിൽനിന്നുള്ള സമാനമായ നിയമം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും തിടുക്കപ്പെട്ട് ബില്ല് അവതരിപ്പിക്കരുതെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽനിന്നുള്ള വിരമിച്ച ജഡ്ജിമാർ, ഭരണ-പ്രതിപക്ഷ അംഗങ്ങൾ എന്നിവരടങ്ങിയ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കായി ബില്ല് വിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മഹാരാഷ്ട്ര സർക്കാരും മതപരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. .
അതേസമയം, സംസ്ഥാനങ്ങൾ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയിൽനിന്ന് യാതൊരുവിധ വിലക്കുമില്ലെന്നും പൊതു ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഉപമുഖ്യമന്ത്രി വിജയ് ശർമ നിയമസഭയിൽ പറഞ്ഞു. ഇതിനു പിന്നാലെ ബില്ലവതരണത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു. ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്ട്ര സർക്കാരും കർക്കശ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പാസാക്കി.
