ജെറുസലേം | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സൂചന നൽകി ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഫെബ്രുവരി 28 ശനിയാഴ്ച ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇറാന്റെ ഈ ‘ഏകാധിപതി’ വിടവാങ്ങിയെന്നതിന് കൂടുതൽ സൂചനകൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
സൈനിക നീക്കം വിജയകരമായിരുന്നുവെന്നും നെതന്യാഹു
ടെഹ്റാനിലെ ഖാംനഈയുടെ വസതി ഉൾപ്പെടുന്ന അതീവ സുരക്ഷാ സമുച്ചയത്തിൽ നടന്ന സ്ഫോടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ മണ്ണിൽ തങ്ങൾ നടത്തിയ സൈനിക നീക്കം വിജയകരമായിരുന്നുവെന്നും നെതന്യ അവകാശപ്പെട്ടു. ആവശ്യമായ സമയം വരെ ഇറാന് എതിരെയുള്ള ഈ സൈനിക നടപടികൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഇസ്റാഈൽ പൗരന്മാർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖാംനഈയുടെ അവസ്ഥയെക്കുറിച്ച് ദുരൂഹത
നേരത്തെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ ഖാംനഈയുടെ വസതി തകർന്നതായും അവിടെ നിന്ന് പുക ഉയരുന്നതായും കണ്ടെത്തിയിരുന്നു. എന്നാൽ ഖാംനഈ സുരക്ഷിതനാണെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. നെതന്യാഹുവിന്റെ പുതിയ പ്രസ്താവനയോടെ ഖാംനഈയുടെ അവസ്ഥയെക്കുറിച്ചുള്ള ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്
