ജനീവ | ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആണവ വിഷയത്തില്‍ ചരിത്രപരമായ കരാര്‍ സാധ്യമാണ് നയതന്ത്രത്തിന് മുന്‍ഗണന നല്‍കി ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള അവസരമാണ് മുന്നിലുള്ളതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സില്‍ കുറിച്ചു.
ഏത് ആക്രമണത്തെയും തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം
ഇറാനും അമേരിക്കയും തമ്മിലുള്ള അതീവ നിര്‍ണായകമായ മൂന്നാംവട്ട ആണവ ചര്‍ച്ചകള്‍ ഫെബ്രുവരി 26ന് ജനീവയില്‍ നടക്കാനിരിക്കേയാണ് ഇറാന്റെ പ്രതികരണം. എത്രയും പെട്ടെന്ന് കരാര്‍ രൂപവത്കരിക്കപ്പെട്ടില്ലെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ മേഖലയില്‍ യു എസ് സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം, ഏത് ആക്രമണത്തെയും തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുമെന്നും ശക്തമായ പ്രത്യാക്രമണം നടത്തി അതിനെ പ്രതിരോധിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
