ടെഹ്റാന്‍: ഇറാനില്‍ പ്രതിഷേധക്കാര്‍ മറ്റൊരു രാജ്യ ത്തെ പ്രസിഡന്‍റിനെ (ട്രംപ്) സന്തോഷിപ്പിക്കാനാണ് പ്രതിഷേധിക്കുന്നതെന്ന് അയത്തുള്ള അലി ഖമനി. ആഭ്യന്തര പ്രക്ഷോഭത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ ഖമനി കടുത്ത മുന്നറിയിപ്പ് നൽകി . ചരിത്രത്തിലെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ ട്രംപും തകര്‍ന്നടിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫറവോയെയും നിമ്രോദിനെയും ഗതിതന്നെയായിരിക്കും ട്രംപിനും
ഫറവോയെയും നിമ്രോദിനെയും പോലെ അഹങ്കാരത്തിന്‍റെ അത്യുന്നതിയില്‍ നില്‍ക്കുന്ന എല്ലാ ഭരണാധികാരികളും തകര്‍ന്നിട്ടുണ്ട്. ട്രംപിനും ഇതേ വിധി തന്നെയായിരിക്കും ഉണ്ടാവുകയെന്ന് ഖമനി പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച ഖമനി, ട്രംപിന്‍റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിരിക്കുകയാണെന്ന് ആരോപിച്ചു.
സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കേണ്ടത്
ഇറാനിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശ ശക്തികളുടെ ഏജന്‍റുമാരായാണ് പ്രതിഷേധക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ തടവിലാക്കപ്പെടുകയും ചെയ്തു.
ഇറാനിലെ സാമ്പത്തിക തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തെ തന്നെ താഴെയിറക്കാനുള്ള പ്രക്ഷോഭമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചും കടുത്ത അടിച്ചമര്‍ത്തലുകള്‍ നടത്തിയുമാണ് ഇറാന്‍ ഭരണകൂടം പ്രതിഷേധത്തെ നേരിടുന്നത്. പ്രതിഷേധങ്ങളില്‍ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ അമേരിക്ക ഇടപെടുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പാണ് ഖമനിയെ പ്രകോപിപ്പിച്ചത്.
പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയതും, പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ അമേരിക്ക ഇടപെടുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പുമാണ് ഖമനിയെ പ്രകോപിപ്പിച്ചത്. ഇറാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ലോകം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
.
