തിരുവനന്തപുരം: ആഘോഷങ്ങൾ തടയുന്നവർക്കെതിരേയും മതപരമായ വിവേചനം കാട്ടുന്ന സ്കൂളുകൾക്ക് എതിരേയും കർശന നടപടിയുണ്ടാകുമന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കരോൾ സംഘത്തെ ആക്രമിച്ചതായും ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനെതിരേ ആർഎസ്എസ് അനുകൂല സംഘടനകളിൽ നിന്ന് സമ്മർദവും ഭീഷണിയും ഉണ്ടാകുന്നതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അക്രമം നടത്തിയവർക്ക് എതിരേ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നുവെന്നത് ഗൗരവമായി കാണുന്നു.
കരോള്‍ സംഘത്തിനുനേരേ സംഘപരിവാർ അക്രമമുണ്ടായി.
പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോള്‍ സംഘത്തിനുനേരേ സംഘപരിവാർ അക്രമമുണ്ടായി. ഈ അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കൾ രംഗത്തു വന്നത്. കരോള്‍ സംഘങ്ങളെ അപമാനിക്കുന്ന രീതിയിൽ, അവർ മദ്യപിക്കാറുണ്ടെന്നും മാന്യതയില്ലാത്ത രീതിയിലാണ് കരോള്‍ നടന്നതെന്നുമുള്ള ന്യായീകരണമാണ് ചില മുതിർന്ന നേതാക്കൾ നിരത്തിയത്.
മൗലികാവകാശങ്ങൾക്ക് എതിരേയുള്ള ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ല.
ചില സ്കൂളുകൾ ആഘോഷങ്ങൾ ഒഴിവാക്കി വിദ്യാർഥികളിൽനിന്ന് വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ഭരണഘടന അനുവദിച്ചുനൽകുന്ന മൗലികാവകാശങ്ങൾക്ക് എതിരേയുള്ള ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്രിസ്മസിന് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയവരാണ് ഇപ്പോൾ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കുന്നത്.
അപരമത വിദ്വേഷം പടർത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാർ ശ്രമങ്ങളെ അംഗീകരിക്കില്ല
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ സഭകളുടെ സ്വത്തിനെ പരാമർശിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെട്ടതും ആർഎസ്എസിന്റെ ഉള്ളിലിരിപ്പ് കാട്ടിത്തന്ന സംഭവമായിരുന്നു. അപരമത വിദ്വേഷം പടർത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാർ ശ്രമങ്ങളെ നമ്മുടെ നാട് ഒരു തരത്തിലും അംഗീകരിക്കില്ല എന്ന് ആവർത്തിച്ചു പറയേണ്ട സന്ദർഭംകൂടിയാണ് ക്രിസ്മസ് പുതുവത്സര വേളയെന്നും മുഖ്യമന്ത്രി പറഞ്ഞു.
