.കൊച്ചി: ഇന്ത്യയും ജർമനിയും തമ്മിൽ സാംസ്കാരിക, മതാന്തര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനു വലിയ സാധ്യതകളുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികമായ സഹകരണവും അനിവാര്യമാണെന്നും ജർമനിയിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ സംഘം അഭിപ്രായ പ്പെട്ടു. വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുന്നതാണ് ജർമൻ നയമെന്നും തങ്ങൾ മതസൗഹാർദം ആഗ്രഹിക്കുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.മതസൗഹാർദത്തെയും സഹവർത്തിത്വത്തെയും കുറിച്ച് എറണാകുളം ചാവറ കൾച്ചറൽ സെന്റർ ജർമൻ കോൺസുലേറ്റുമായി സഹകരിച്ചു നടത്തിയ കോൺക്ലേവിലാണ് ജർമൻ പാർലമെന്റംഗങ്ങൾ ഇക്കാര്യം പറഞ്ഞത്.
സിഎംഐ സഭ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിച്ചു. കോൺസുലേറ്റ് ജനറൽ അക്കിം ബർക്കറ്റ് മുഖ്യപ്രഭാഷണം നടത്തി. ജർമൻ പാർലമെന്റ് അംഗങ്ങളായ ജോസഫ് ഓസ്റ്റർ, ഡാനിയേൽ കോൾബൽ, ടിജെൻ അറ്റോഗ്ലു, സ്റ്റെഫെൻ ജാനിച്ച്, ഡോ. ലാർസ് കാസ്റ്റെല്ലൂച്ചി, ഡോ. ക്രിസ്റ്റീന സീഗൻഹോൺ, മിനിസ്റ്റീരിയൽ കൗൺസിലർ അന്യ മൽഹോത്ര, കേരളത്തിലെ ജർമനിയുടെ ഓണററി കോൺസൽ ഡോ. സയ്യിദ് ഇബ്രാഹിം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ, തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, പ്രഫ. എം തോമസ് മാത്യു, ഡോ. ജോർജ് ജോസഫ്, ടി.എം. ഏബ്രഹാം, ടി.എ. വർക്കി, ആർ. ഗോപാലകൃഷ്ണൻ, ജോൺസൺ സി. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
