പമ്പ: ശബരിമലയിലെ സ്വർണക്കൊള്ളയിൽ എസ്ഐടി പരിശോധന പൂർത്തിയായി. നവംബർ 18 ന് പുലർച്ചെയോടെയാണ് പരിശോധന അവസാനിച്ചത്. ശബരിമലിയിൽനിന്നും എസ്ഐടി സംഘം സാമ്പിളുകൾ ശേഖരിച്ചു. കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്കു കൊണ്ടുപോകുകയും തിരികെ സ്ഥാപിക്കുകയും ചെയ്തതായി പറയുന്ന ശ്രീകോവിൽ കട്ടിള, വാതിൽ, ദ്വാരപാലക ശിൽപപാളികളുടെ പീഠം എന്നിവയുടെ സാമ്പിളുകളും സംഘം ശേഖരിച്ചു. 1998-99 കാലത്ത് വിജയ് മല്യ സ്ഥാപിച്ച സ്വർണപ്പാളികളുടെ സാമ്പിളുകളും ചെമ്പും പ്രത്യേകമായും ശേഖരിച്ചു.
എസ്ഐടി സംഘം ഇന്ന് മടങ്ങും.
കാലപ്പഴക്കമടക്കം നിർണയിക്കാൻ ലക്ഷ്യമിട്ടായിരുന്നു കേസിലെ നിർണായക നീക്കം. ദേവസ്വം സ്മിത്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ പാളികൾ സ്ഥലത്തുവച്ച് പരിശോധിക്കുകയും ചെയ്തു. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങും.സ്വർണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണം ശേഖരിച്ചിരിക്കുന്നത്.സന്നിധാനത്തെത്തി ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.
നിലവിലുണ്ടായിരുന്ന ചെമ്പ് പാളികൾ മാറ്റി പുതിയതിൽ സ്വർണം പൂശി എത്തിച്ചതാണെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിൽ പരിശോധനയ്ക്ക് അയക്കും. ശബരിമലയിൽനിന്ന് കടത്തിയ പാളികളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തുവെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ, നിലവിലുണ്ടായിരുന്ന ചെമ്പ് പാളികൾ മാറ്റി പുതിയതിൽ സ്വർണം പൂശി എത്തിച്ചതാണെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ഇതിലും ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തതയാകുമെന്നാണ് വിലയിരുത്തൽ. 42 കിലോ ഉണ്ടായിരുന്ന സ്വർണപാളി എങ്ങനെ 38 കിലോയായെന്നതിലും വിശദ പരിശോധനയുണ്ടായി.
