കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. നേപ്പാളിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പടർന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 17 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു . പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യുവാക്കളാണ് തെരുവിലിറങ്ങിയത്. സർക്കാറിൻ്റെ അഴിമതി പുറത്തുവരുന്നതിനാലാണ് നിരോധനമെന്നാണ് ആരോപണം. എന്നാൽ രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക്, യുട്യൂബ് ,എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി
കാഠ്മണ്ഡുവില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളില്‍ പ്രാദേശിക സമയം രാത്രി 10 വരെ കര്‍ഫ്യൂ തുടരുമെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസിന്റെ വക്താവ് മുക്തിറാം റിജാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു..
