കൂത്താട്ടുകുളം (എറണാകുളം): സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാരാജു (56) വിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും സ്വാഭാവിക മരണമാണെന്നും കൂത്താട്ടുകുളം പോലീസ്. ഇതു സംബന്ധിച്ച് ആരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ആശയുടെ സഹോദരനാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും എസ്എച്ച്ഒ പറഞ്ഞു. സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നടപടിക്രമങ്ങളുടെ ഭാഗമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരില്‍നിന്ന് മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
തന്റെ ജീവന് അപകടമുണ്ടെന്ന് സൂചിപ്പിക്കുന്ന ആശാരാജുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
ജൂലൈ30 ബുധനാഴ്ച രാത്രിയിലാണ് വീടിനടുത്ത് റബ്ബര്‍ത്തോട്ടത്തില്‍ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രാദേശിക സിപിഎം നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന, തന്റെ ജീവനുതന്നെ അപകടമുണ്ടെന്ന് സൂചിപ്പിക്കുന്ന ആശാരാജുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ മരണത്തില്‍ സംശയമുന്നയിച്ച് ഡിസിസി നേതൃത്വമടക്കം രംഗത്തുവന്നിരുന്നു.
അനാവശ്യ ആരോപണങ്ങളുന്നയിച്ച് മരണം വിവാദമാക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി സിപിഎം
സ്വാഭാവിക മരണത്തെ അനാവശ്യ ആരോപണങ്ങളുന്നയിച്ച് വിവാദമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. മരണം സംബന്ധിച്ച് ആര്‍ക്കും പരാതിയില്ല. മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിവാദമായ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്ന റോഡ് നിര്‍മാണത്തിന് തിരുമാറാടി പഞ്ചായത്ത് തുക അനുവദിച്ചതാണെന്നും സിപിഎം വ്യക്തമാക്കി
