ദന്തേവാഡ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാർച്ച് 29 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികൾ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി കമാൻഡർ ജഗദീഷ് എന്ന ബുദ്രയും കൊല്ലപ്പെട്ടവരിലുണ്ട്. 2013-ൽ, ഛത്തീസ്ഗഢ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന നന്ദ്കുമാർ പട്ടേൽ കൊല്ലപ്പെട്ട ആക്രമണത്തിലെ പ്രധാന പ്രതിയായിരുന്നു ഇയാൾ. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 25 പേരാണ് ജിറാം വാലിയിൽ അന്നുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുക്മ ജില്ലയിലെ കേർലാപാൽ പ്രദേശത്ത് ശനിയാഴ്ച രാവിലെ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.ജില്ലാ റിസർവ് ഗാർഡും (ഡിആർജി) സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) ഉൾപ്പെടുന്ന സംയുക്ത സംഘവും മാവോവാദികളുമാണ് ഏറ്റുമുട്ടിയത്.ഇതുവരെ 17 മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് ഡിആർജി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെങ്കിലും അവരുടെ നില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എകെ-47 തോക്കുകൾ, റോക്കറ്റ് ലോഞ്ചറുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉൾപ്പടെ വൻ ആയുധശേഖരം പ്രദേശത്തുനിന്ന് സുരക്ഷാ സേന പിടിച്ചെടുത്തു.
.ദന്തേവാഡയില്‍ ചൊവ്വാഴ്ച സുരക്ഷ3സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോ വാദികളും കൊല്ലപ്പെട്ടിരുന്നു, ദന്തേവാഡ-ബിജാപൂർ ജില്ലകളുടെ അതിർത്തിയിലെ വനത്തിലായിരുന്നു ഏറ്റുമുട്ടൽ
