ചെങ്ങന്നൂർ: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുകയാണ്. വേനൽക്കാലത്ത് ഉയർന്ന താപനിലയെ തുടർന്നാണ് ഇത്തരം നടപടികൾ കർശനമാക്കിയിരിക്കുന്നത്. വേനൽക്കാലത്ത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ് ഏറ്റവും അപകടകാരി. മലിനജലത്തിൽ നിന്നുണ്ടാക്കുന്ന ഐസ് പല രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ ശുദ്ധജലം ഉപയോഗിച്ചല്ലാത്ത ഐസ് ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക
ജ്യൂസ് കടകളിൽ നിന്ന് പാനീയങ്ങൾ കഴിക്കുമ്പോൾ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണോ എന്ന് ഉറപ്പുവരുത്തണം.കുപ്പിവെള്ളം വാങ്ങുമ്പോൾ ഐ.എസ്.ഐ മുദ്ര ഉണ്ടോ എന്ന് പരിശോധിക്കണം.കുപ്പിയുടെ അടപ്പ് പൊട്ടിയിട്ടില്ലെന്ന് ഉറപ്പാക്കണം.
ഗുണനിലവാരം ഇല്ലാത്ത സോഡയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണോ എന്ന് പരിശോധിക്കണം.കടകളിൽ വെയിലേറ്റുന്ന കുപ്പിവെള്ളവും ശീതള പാനീയങ്ങളും വാങ്ങാതിരിക്കുക.യാത്രയ്ക്കിടെ ശുദ്ധജലം കരുതുന്നത് സുരക്ഷിതമാണ്.തിളപ്പിച്ച വെള്ളം കുടിക്കാനാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം
