കൊട്ടാരക്കര : ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകരമായത് മികച്ച റോഡ് സംവിധാനങ്ങളാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍.അന്താരാഷ്ട്ര കമ്പനിയായ സോഹോ കോർപ്പറേഷന് ഓഫീസ് ആരംഭിക്കാൻ കൊട്ടാരക്കര ഐഎച്ച്ആർഡി ക്യാമ്പസിനെ പര്യാപ്തമാക്കിയത് തെങ്കാശിയില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് എത്താൻ മികച്ച റോഡ് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് തന്നെയാണെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര ഇഞ്ചക്കാട് സ്നേഹതീരം മൈലം കൊച്ചാലുംമൂട് റോഡിന്റെ നിർമാണ ഉദ്ഘാടനം സെപ്തംബർ 13ന് മൈലം കൊച്ചാലുംമൂട് ജംഗ്ഷനില്‍ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി.
സമഗ്ര കൊട്ടാരക്കര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ ചിലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ ബിഎംബിസി പ്രകാരമുള്ള റോഡാണ് ഇവിടെ നിർമിക്കുക. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് കഴിഞ്ഞ ഏഴര വർഷം കേരള സമൂഹം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി. യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുക എന്നത് പുരോഗതിയിലേക്ക് നടന്നെടുക്കുന്ന ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ ആവാത്തതാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് തന്നെ ഒന്നാം സ്ഥാനം
നീതി ആയോഗ് സൂചിക പ്രകാരം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനം കാലങ്ങളായി നിലനിർത്താൻ കേരളത്തിന് സാധിച്ചതും ഇത്തരം അടിസ്ഥാന വികസനത്തില്‍ ഊന്നിയുള്ള പ്രവർത്തനങ്ങളിലൂടെയാണ്. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. വെട്ടിക്കവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, സ്ഥിരം സമിതി അധ്യക്ഷർ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.
