നിപ്പ : പുതിയ രോഗികളില്ല , സ്‌ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട്‌ 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. സെപ്‌തംബര്‍ 20 വെള്ളിയാഴ്‌ച പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ്‌ ഉള്‍പ്പെട്ടിട്ടുള്ളത്‌. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്‌. 177 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലും 90 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ട്‌ പട്ടികയിലുമാണ്‌. പ്രാഥമിക പട്ടികയിലുള്ള 134 പേരാണ്‌ ഹൈറിസ്‌ക്‌ വിഭാഗത്തിലുള്ളത്‌.

268 പേര്‍ക്ക്‌ കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ

മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്തി. രോഗലക്ഷണങ്ങളുമായി ഒരാളെ ഇന്ന്‌ മഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഈ വ്യക്തി അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും അഡ്‌മിറ്റായി ചികിത്സ തുടരുന്നുണ്ട്‌. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക്‌ മികച്ച മാനസിക പിന്തുണയാണ്‌ നല്‍കിവരുന്നത്‌. ഇന്നു മൂന്നു പേര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക്‌ കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.

പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ച്‌ സര്‍വകലാശാല

.സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട്‌ ബെംഗളൂരുവില്‍ ക്വാറന്റീനില്‍ കഴിയുന്ന, നിപ്പ ബാധിച്ച്‌ മരിച്ച 24 വയസ്സുകാരന്റെ സഹപാഠികള്‍ക്ക്‌ സര്‍വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്‌ഥാന ആരോഗ്യ വകുപ്പ്‌ അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ്‌ ഇവര്‍ക്ക്‌ പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്‌.

Share
അഭിപ്രായം എഴുതാം