മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാങ്പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് അഗം സെർട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെക് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സെർട്ടോ തങ്താങ് കോം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം. 2023 സെപ്തംബർ 16ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സൈനികനെ വീട്ടിൽ നിന്ന് കാണാതാകുന്നത്. 18 ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ ആയുധധാരിയാണ് സൈനികനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ.
സംഭവം നടക്കുന്ന സമയം വീട്ടിൽ സൈനികനും പത്ത് വയസുകാരനായ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടി നൽകിയ വിവരമനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വീട്ടുമുറത്ത് നിൽക്കുകയായിരുന്ന സൈനികനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വെള്ള നിറത്തിലുള്ള കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് മകൻ പൊലീസിൽ മൊഴി നൽകി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

