പതിനൊന്ന് കേസുകളിൽ പ്രതിയായ ഓൺലൈൻ തട്ടിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൽപ്പറ്റ: ഒഎൽഎക്സിലൂടെ തട്ടിപ്പ് നടത്തിയപ്രതിയെ വയനാട് സൈബർ സെൽ അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസാണ് പിടിയിലായത്. നാല് സംസ്ഥാനങ്ങളിലായി പതിനൊന്ന് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൽപ്പറ്റ തിനപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

കൽപ്പറ്റ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സിവിൽ പൊലീസ് ഓഫീസർ ജിസൺ ജോർജും വിജയവാഡയിൽ എത്തിയാണ് ഫാരിസിനെ അറസ്റ്റ് ചെയ്തത്. ഒ.എൽ.എക്സിൽ മറ്റൊരാളുടെ കാർ കാണിച്ച് യൂസ്ഡ് കാർ ഷോറൂമുകാരനിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കാവുംമന്ദം സ്വദേശി ഒ.എൽ.എക്സിൽ വിൽപ്പനക്ക് വച്ച കാറാണ് സൽമാനുൽ ഫാരിസ് സ്വന്തം കാറാണന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. ഇതേ സമയം കാറിന്റെ യഥാർത്ഥ ഉടമയോട് രണ്ടര ലക്ഷത്തിന് കച്ചവടമുറപ്പിക്കുകയും ചെയ്തു. പണം നൽകിയിട്ടും കാർ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന വിവരം മനസിലായതെന്ന് പരാതിക്കാരൻ പറഞ്ഞു.

ഡൽഹി, കൽക്കട്ട, വിജയവാഡ എന്നിവിടങ്ങളിലും സംസ്ഥാനത്തെ 12 പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കേസുകളുണ്ട്. ഇപ്പോൾ വിജയവാഡ ജില്ലാ ജയിലിലുള്ള സൽമാനുൽ ഫാരിസ് പല തവണയായി മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ച ഇയാൾ ബോംബെയിൽ നിന്ന് ഓൺലൈൻ വ്യാപാരത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കൽപ്പറ്റ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ മൂന്ന് കേസുകളുണ്ട്. ഈ കേസുകളിൽ രണ്ട് മാസത്തിനിടെ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോൾ പുതിയ കേസിൽ അറസ്റ്റിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →